മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. മോട്ടോർ വാഹനവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറി അന്വേഷണം നടത്തിയത്.
ഷൗക്കത്ത് നേരത്തെ രണ്ട് തവണ ഏജന്റുമാർ മുഖേന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ യാതൊരു തടസവുമില്ലാതെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരോപണം. എന്നാൽ ഇത്തവണ ഏജന്റിന്റെ സഹായമില്ലാതെ നേരിട്ട് മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചപ്പോഴാണ് ഫിറ്റ്നസ് നിഷേധിച്ചതെന്നും ഇവർ പറയുന്നു.
2021ലാണ് ഷൗക്കത്ത് ഓട്ടോറിക്ഷ വാങ്ങിയത്. അന്ന് കിഴിശ്ശേരിയിൽവെച്ച് സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സുകൾ വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. തുടർന്ന് 2023ലും അതിനടുത്ത വർഷവും ഇതേ ഫിറ്റിങുകളോടെയാണ് ഫിറ്റ്നസിനായി വാഹനം ഹാജരാക്കിയത്. അന്നൊന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇത്തവണ ഷൗക്കത്ത് നേരിട്ട് ഫിറ്റ്നസിനായി എത്തിയപ്പോൾ വാഹനത്തിൽ നേരത്തെയുണ്ടായിരുന്ന സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചെന്നാണ് ആരോപണം.
ഏജന്റുമാർ വഴി അപേക്ഷ നൽകാത്തതിലുള്ള വൈരാഗ്യമാകാം ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായതെന്ന ആരോപണവും ഷൗക്കത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്. ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഗതാഗത സെക്രട്ടറിയുടെ അന്വേഷണത്തിൽ പരിശോധിക്കുന്നത്.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ നടപടികൾ ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ആരോപണങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.